National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: എരഞ്ഞിപ്പറമ്പിൽ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ഇതോടെ, വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി.
പുലര്‍ച്ചെ 12.55ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയത്. വീടുകൾക്കു മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു.
30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതായിരുന്നു. ടാങ്കിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്.